gfc

പ്രേമപ്പഴഞ്ചരക്ക്

ആകാശം ഒരു നീലചിത്രം
മേഘങ്ങളുടെ ഉടുപ്പുകള്‍ ഊരിയെറിഞ്ഞും
പക്ഷികളുടെ റിങ്ടോണുകളുള്ള
മൊബൈല്‍ ഫോണുകള്‍ വലിച്ചെറിഞ്ഞും
രണ്ട് നീല ഉടലുകള്‍ ഒരു നാണവുമില്ലാതെ
ദോണ്ടെ അവിടെക്കിടന്ന്,നമ്മുടെ മുന്നീക്കിടന്ന്
ഇണ ചേരുന്നു.
എനിക്ക് കമ്പിയായിട്ട് മേല
നിനക്കും അങ്ങനെയെന്ന് കരുതുന്നു
'പിന്നല്ലാതെ' എന്ന് നീയിപ്പോള്‍ ഉറപ്പിച്ചുപറയും.

മുള്ളെടുക്കുമ്പോള്‍ അമ്മ പറയും
ദൂരെ ഇലകളിലേക്ക് നോക്കാന്‍ .
ആര്‍ക്ക് ഏത് മുള്ളെടുക്കാനാണ്
ദൂരെ നിന്റെ കാണാത്ത മുഖത്തോട്ട്
ഞാന്‍ നോക്കിയിരിക്കുന്നത് എന്റെ പച്ചിലേ?

പ്രണയം ചിലപ്പോള്‍ വിശ്വസിക്കാവുന്ന ഒരു നുണയാണ്.
ഒരുപറ്റം സങ്കടങ്ങള്‍ പറന്നിറങ്ങുന്ന പച്ചപ്പുല്‍മേടാണ് ഞാന്‍ .
സങ്കടങ്ങളെ ഞാന്‍ സന്തോഷമെന്ന് വിളിച്ച് നിരന്തരം കളിയാക്കും
നാണംകെട്ട് അവ എന്നില്‍ നിന്ന് ഓടിപ്പോകും.
അവയ്ക്ക് അവയുടെ അസ്തിത്വത്തില്‍ വിശ്വാസമുണ്ട്.

പ്രണയമേ നീയില്ലായിരുന്നെങ്കില്‍
ഭൂമി ഒരു അനാഥഗ്രഹമായേനേ എന്ന്
ഞാന്‍ നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
അത് വായിച്ച് നീ ഒരു വളി വിടുന്നു
എന്റെ വ്യാജ വള്ളുവനാടന്‍ കാല്പനികത
ലജ്ജിച്ച് കുളിക്കാന്‍ പോകുന്നു.
അവള്‍ കുളിക്കും കുളക്കടവില്‍ എന്ന പാട്ട് വെച്ച്
ചരിത്രത്തില്‍ ആരോ ഉറങ്ങിപ്പോയിരിക്കുന്നു.

നിശ്ശബ്ദതയുടെ മഷി കൊണ്ട്
എല്ലാ വികാരങ്ങളേയും എഴുതുന്നു
മലഞ്ചെരിവിലെ മരങ്ങളുടെ പെന്‍‌സില്‍ മുനകള്‍ .
ജനല്‍‌സീറ്റുകളിലിരുന്ന് യാത്ര ചെയ്യുമ്പോള്‍
അതുങ്ങളുടെ കരച്ചില്‍ കാറ്റത്തുവന്നുതൊടും.
വേദനയുടെ മുഖത്ത് ഞാന്‍ കാര്‍ക്കിച്ച് തുപ്പും.

ക്രൂരതയുടെ കണ്ണുകള്‍ എവിടെ നിന്നും തുറക്കും
അതിന് ശരീരമില്ല.
ഉള്ളവരുടെ ശരീരത്തില്‍ കടന്നുകൂടി
അവരുടെ കണ്ണുകളിലൂടെ അത് അതിന്റെ കണ്ണുകള്‍
പുറത്തേക്ക് തള്ളിപ്പിടിക്കും..
ഏറ്റവും പ്രിയപ്പെട്ടവരുടെ കണ്ണുകളില്‍ക്കൂടിപ്പോലും
അതിന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സന്തോഷിക്കാന്‍ യാതൊന്നുമില്ലെങ്കില്‍
ഞാനെന്നെ കൂട്ടിക്കൊണ്ടുപോയി
മറവിയിലേക്ക് തള്ളിയിടും.
മറവി കുടിച്ച്
മറവി തിന്ന്
മറവിയായി വളര്‍ന്ന്
മറവിയായി മരിക്കാന്‍
എല്ലാവരും അവനവനെ ഉന്തിയിടാന്‍ വന്ന
മലമുകളില്‍ നിന്ന്
ഞാന്‍ ഒരു ഉദയം കാണുന്നു.
ഒരു സിന്ദൂരപ്പൊട്ട് കാണുന്നു.
വെളുത്ത പക്ഷികളുടെ മാടിവിളിക്കുന്ന കൈകള്‍ കാണുന്നു.
സത്യം നമുക്കറിയുവാന്‍ മാര്‍ഗമില്ല.
നമുക്ക് വേണ്ടതിനെ നമുക്ക് സത്യമെന്ന് വിളിക്കാം.
അതുകൊണ്ട് ഞാന്‍ നിന്നെ വിശ്വസിക്കുന്നു.
നിന്നെ മാത്രം വിശ്വസിക്കുന്നു

ഈ നീലചിത്രം എനിക്കിനി കാണുവാന്‍ വയ്യ.
നമുക്ക് കെട്ടിപ്പിടിച്ചുരുളുവാന്‍
ഭൂമിയിലെ എല്ലാ ഉദ്യാനങ്ങളും നദികളും വിരിച്ചിടുവാന്‍
ദൈവത്തിന് ഒരു എസ്.എം.എസ് അയച്ചിട്ടുണ്ടെന്ന്
നിനക്കൊരു എസ്.എം.എസ് അയയ്ക്കുന്നു.
നീ അത് വായിച്ച് വീണ്ടും കാല്പനികതയ്ക്കു നേരെ ഒരു വളി വിടുന്നു.

നിന്റെ മുലകളെ അനുകരിച്ച്
കുന്നുകള്‍ മരങ്ങളെ ഒന്നാകെ പൂവിടുവിച്ച്
നിറംവെച്ചിരിക്കുന്നു.
നിന്റെ മുലഞെട്ട് ഒരു പിങ്ക്പൂമരം
ഉമ്മവെക്കുവാന്‍ ഞാന്‍ അടുക്കുമ്പോള്‍
എന്റെ അദൃശ്യമായ മൂക്കില്‍ നിന്ന് പുറപ്പെടുന്ന ജീവവായുവില്‍
അതിന്റെ ഇലകളും പൂക്കളും
അത്യാഹ്ലാദത്താല്‍ പിടയ്കുന്നു.

എന്റെ പ്രേമപ്പഴഞ്ചരക്കുമായി വരുന്ന ഒരു ലോറി
നിയന്ത്രണം കിട്ടാതെ നിന്നിലേക്ക് മറിയുന്നു
നീ അതേ കിടപ്പ് കിടക്കുന്നു,ഞാനും.

4 അഭിപ്രായങ്ങൾ: